Monday, September 28, 2015

അമ്മയുടെ സുഗന്ധം


തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
 
ഞാറു പൂഴ്ത്തുമ്പോൾ വരമ്പെടുക്കുമ്പോൾ,
വെയിലത്തു കൊയ്തു വിയർപ്പൊഴുക്കുമ്പോൾ,
കറ്റ കെട്ടുമ്പോൾ കടത്തുമ്പോൾ തല്ലുമ്പോൾ,
മുറ്റത്ത് നെല്ല് കാറ്റത്തിടുമ്പോൾ, നേർത്ത-
ചണ്ട് ചേറുമ്പോൾ, കിതയ്ക്കുമ്പൊളെപ്പൊഴും-
ചൂടുമമ്മയീ തോർത്തിന്റെ പൊൻകിരീടം.. (2)
 
കഞ്ഞി വയ്ക്കുമ്പോൾ കറിക്കലം കഴുകുമ്പോൾ,
കഥകൾ കേൾപ്പിച്ചെന്നെയങ്ങനെയുറക്കുമ്പോൾ,
അമ്മിയിലരയ്ക്കുമ്പോൾ അരവയർ നിറയ്ക്കുമ്പോൾ..
പുസ്തകോം പെൻസിലും വാങ്ങിയ കടം തീർക്കാ-
നാകാതെ ഗതികെട്ടു തെറികൾ കേൾക്കുമ്പോൾ.,
രാത്രികളിലൊറ്റയ്ക്കിരുന്നു കരയുമ്പോൾ..
എന്നുമീ തോർത്തുണ്ടെന്റമ്മതൻ തോളിലാ-
യൻപിന്റെയുപ്പു കയ്ക്കുന്ന തോർത്ത്..
 
എങ്കിലും നിന്നോടു ചെയ്ത പാപങ്ങൾതൻ-
തടവറയിൽ ഞാനിന്നിരുന്നു കരയുമ്പോൾ..
ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും നിന്നെ-
ഞാൻ ദ്രോഹിച്ച നാൾകളോർക്കുമ്പോൾ..
ഐസിയൂ വാതിൽ തുറക്കുന്നു, സ്ട്രക്ചറിൽ-
വെള്ളമൂടിക്കിടന്നെത്തുന്നു അമ്മ..
മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നു ഡോക്ടർ..
അമ്മ... എന്റെ... അമ്മ പോയെന്നോ..!
 
രക്തം കറന്നു നീയൂട്ടിയ മുലപ്പാൽ-
മഹത്വം മറന്നു ഞാനമ്മേ..
മാപ്പില്ലയെങ്കിലുമിരക്കുന്നു ഞാനിന്നു-
മാപ്പിനായമ്മേ പൊറുക്കണം നീയ്യേ..
 
വ്യർഥമാണെങ്കിലും കെട്ടിപ്പിടിച്ചൊന്നു-
പൊട്ടിക്കരഞ്ഞു ഞാനമ്മതന്നോർമയിൽ..
കണ്ണിൽ നിന്നിറ്റു വീഴുന്നുവോ ! കേവലം-
കുറ്റബോധത്തിന്റെ പച്ചവെള്ളത്തുള്ളികൾ..
 
തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
ഞാനറിയാതെ പോയല്ലോയിത്രനാളും..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Friday, September 18, 2015

തനിയേ..

 
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്
 
പണ്ട് ബാല്യത്തിൽ
രാത്രി മുത്തശ്ശി ചൊല്ലുന്ന
'സ്പിൽബെർഗ്' കഥ കേട്ട്,...
ഒടിയനും യക്ഷീം ഇരുചൊക്രക്കണ്ണനും
നിരന്തരം സ്വപ്നത്തിൽ
കൂടുകൂട്ടും കാലം എന്തുകൊണ്ടോ..
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്..
 
കാലം കടകടാന്നോടിപ്പോയ്..
കാറ്റ് ബാല്യത്തെയെങ്ങോ കളഞ്ഞുപോയ്
എത്ര ചിന്തിച്ചും ഉത്തരം കിട്ടാത്ത-
ചോദ്യകൂമ്പാരമായ്‌ വന്നു കൗമാരം.
പിന്നെ വന്നൂ തുടിക്കുന്ന യൗവ്വനം.
തെന്നി നീങ്ങീ ഋതുക്കൾ മഹാമൗനം.
ഓടിയെത്താൻ കൊതിക്കുന്നൊരെൻ ബാല്യം
വാടി നിന്നൂ കിനാക്കളിൽ നിശ്ചലം..
 
വീണ്ടും
വർഷങ്ങളുടെ ശയനപ്രദക്ഷിണത്തിൽ
കൈപിടിച്ചവൾ ആദ്യം ഓർമ്മയായപ്പോൾ..
കാലം കൈകൊട്ടിച്ചിരിച്ച് കൊക്ക്രക്കാണിച്ചപ്പോൾ,
ഉള്ളതെല്ലാം വച്ച് മേൽമേൽ പഠിപ്പിച്ച
മക്കൾ തനിച്ചാക്കി കടൽ കടന്നപ്പോൾ..
കുറ്റപ്പെടുത്തില്ല ആരെയും ഞാൻ..
പശ്ചാത്താപം മാത്രം..
വെറും പശ്ചാത്താപം മാത്രം..
 
ഒടുവിലിന്നീ വാർദ്ധക്യത്തിൽ
അന്ധകാരത്തിന്റെ പെരുവിരൽ ഞെക്കി
ജീവൻ മരണം കറന്നെടുക്കുന്ന രാത്രിയിൽ..
തനിയേ കിടക്കുവാൻ ഭയമില്ലെനിക്ക്..
ഞാൻ തനിയെയാണല്ലോ..
എല്ലാ വിധേനയും..
തനിയെ.. തനിയെ.. തനിയെ..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~