Saturday, October 3, 2015

തോൽക്കാനാവില്ല

 
വന്മരങ്ങൾക്കു കാൽക്കീഴിൽ
മുളയ്ക്കുന്ന
ചെള്ളികൾക്കെന്തിനവകാശം !
 
ചെത്തിമാറ്റീടണമവറ്റയെ,...
തെറ്റിയാൽ
നാളെയവ ചോദ്യങ്ങളാവും..
 
സംഘടിക്കാൻ തുടങ്ങും
പിന്നെയവയൊക്കെ
യൊന്നായി വിപ്ലവം പാടും..
 
അടിമകൾക്കെന്തിനായ് സ്വപ്നം !
അതു ഞങ്ങൾ
അധികാരികൾക്കുള്ളതല്ലോ..
 
വച്ചു വാഴിച്ചില്ല പിന്നെയും
ചതികൊണ്ട്
വെട്ടിത്തെളിച്ചു തോൽപ്പിച്ചൂ..
 
അതുകണ്ട് സന്തോഷമണപൊട്ടി
വന്മരം
ചില്ലകൊട്ടിച്ചിരിക്കുമ്പോൾ..
 
അവസാനമായെന്നു കരുതി
അധികാരത്തിൻ
'മിന്നലുകൾ' പരിഹസിക്കുമ്പോൾ..
 
അവിടെ നോക്കൂ നിങ്ങൾ
തന്നെ പണിയിച്ച
ഭയവേലികൾക്കരികിലായ് നോക്കൂ..
 
അറ്റത്തു നിന്നും തുടങ്ങീ
ചുറ്റിലും
മുഷ്ടികളുയർത്തുന്നു 'കൂണുകൾ'..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

Monday, September 28, 2015

അമ്മയുടെ സുഗന്ധം


തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
 
ഞാറു പൂഴ്ത്തുമ്പോൾ വരമ്പെടുക്കുമ്പോൾ,
വെയിലത്തു കൊയ്തു വിയർപ്പൊഴുക്കുമ്പോൾ,
കറ്റ കെട്ടുമ്പോൾ കടത്തുമ്പോൾ തല്ലുമ്പോൾ,
മുറ്റത്ത് നെല്ല് കാറ്റത്തിടുമ്പോൾ, നേർത്ത-
ചണ്ട് ചേറുമ്പോൾ, കിതയ്ക്കുമ്പൊളെപ്പൊഴും-
ചൂടുമമ്മയീ തോർത്തിന്റെ പൊൻകിരീടം.. (2)
 
കഞ്ഞി വയ്ക്കുമ്പോൾ കറിക്കലം കഴുകുമ്പോൾ,
കഥകൾ കേൾപ്പിച്ചെന്നെയങ്ങനെയുറക്കുമ്പോൾ,
അമ്മിയിലരയ്ക്കുമ്പോൾ അരവയർ നിറയ്ക്കുമ്പോൾ..
പുസ്തകോം പെൻസിലും വാങ്ങിയ കടം തീർക്കാ-
നാകാതെ ഗതികെട്ടു തെറികൾ കേൾക്കുമ്പോൾ.,
രാത്രികളിലൊറ്റയ്ക്കിരുന്നു കരയുമ്പോൾ..
എന്നുമീ തോർത്തുണ്ടെന്റമ്മതൻ തോളിലാ-
യൻപിന്റെയുപ്പു കയ്ക്കുന്ന തോർത്ത്..
 
എങ്കിലും നിന്നോടു ചെയ്ത പാപങ്ങൾതൻ-
തടവറയിൽ ഞാനിന്നിരുന്നു കരയുമ്പോൾ..
ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും നിന്നെ-
ഞാൻ ദ്രോഹിച്ച നാൾകളോർക്കുമ്പോൾ..
ഐസിയൂ വാതിൽ തുറക്കുന്നു, സ്ട്രക്ചറിൽ-
വെള്ളമൂടിക്കിടന്നെത്തുന്നു അമ്മ..
മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നു ഡോക്ടർ..
അമ്മ... എന്റെ... അമ്മ പോയെന്നോ..!
 
രക്തം കറന്നു നീയൂട്ടിയ മുലപ്പാൽ-
മഹത്വം മറന്നു ഞാനമ്മേ..
മാപ്പില്ലയെങ്കിലുമിരക്കുന്നു ഞാനിന്നു-
മാപ്പിനായമ്മേ പൊറുക്കണം നീയ്യേ..
 
വ്യർഥമാണെങ്കിലും കെട്ടിപ്പിടിച്ചൊന്നു-
പൊട്ടിക്കരഞ്ഞു ഞാനമ്മതന്നോർമയിൽ..
കണ്ണിൽ നിന്നിറ്റു വീഴുന്നുവോ ! കേവലം-
കുറ്റബോധത്തിന്റെ പച്ചവെള്ളത്തുള്ളികൾ..
 
തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
ഞാനറിയാതെ പോയല്ലോയിത്രനാളും..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Friday, September 18, 2015

തനിയേ..

 
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്
 
പണ്ട് ബാല്യത്തിൽ
രാത്രി മുത്തശ്ശി ചൊല്ലുന്ന
'സ്പിൽബെർഗ്' കഥ കേട്ട്,...
ഒടിയനും യക്ഷീം ഇരുചൊക്രക്കണ്ണനും
നിരന്തരം സ്വപ്നത്തിൽ
കൂടുകൂട്ടും കാലം എന്തുകൊണ്ടോ..
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്..
 
കാലം കടകടാന്നോടിപ്പോയ്..
കാറ്റ് ബാല്യത്തെയെങ്ങോ കളഞ്ഞുപോയ്
എത്ര ചിന്തിച്ചും ഉത്തരം കിട്ടാത്ത-
ചോദ്യകൂമ്പാരമായ്‌ വന്നു കൗമാരം.
പിന്നെ വന്നൂ തുടിക്കുന്ന യൗവ്വനം.
തെന്നി നീങ്ങീ ഋതുക്കൾ മഹാമൗനം.
ഓടിയെത്താൻ കൊതിക്കുന്നൊരെൻ ബാല്യം
വാടി നിന്നൂ കിനാക്കളിൽ നിശ്ചലം..
 
വീണ്ടും
വർഷങ്ങളുടെ ശയനപ്രദക്ഷിണത്തിൽ
കൈപിടിച്ചവൾ ആദ്യം ഓർമ്മയായപ്പോൾ..
കാലം കൈകൊട്ടിച്ചിരിച്ച് കൊക്ക്രക്കാണിച്ചപ്പോൾ,
ഉള്ളതെല്ലാം വച്ച് മേൽമേൽ പഠിപ്പിച്ച
മക്കൾ തനിച്ചാക്കി കടൽ കടന്നപ്പോൾ..
കുറ്റപ്പെടുത്തില്ല ആരെയും ഞാൻ..
പശ്ചാത്താപം മാത്രം..
വെറും പശ്ചാത്താപം മാത്രം..
 
ഒടുവിലിന്നീ വാർദ്ധക്യത്തിൽ
അന്ധകാരത്തിന്റെ പെരുവിരൽ ഞെക്കി
ജീവൻ മരണം കറന്നെടുക്കുന്ന രാത്രിയിൽ..
തനിയേ കിടക്കുവാൻ ഭയമില്ലെനിക്ക്..
ഞാൻ തനിയെയാണല്ലോ..
എല്ലാ വിധേനയും..
തനിയെ.. തനിയെ.. തനിയെ..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Tuesday, August 18, 2015

നിത്യകല്ല്യാണി

 
* നിത്യകല്ല്യാണി *
 
എത്രയെത്രയോ വർണ്ണപുഷ്പങ്ങൾ-
പൂത്തൊരുങ്ങിയിരിക്കിലും..
നിത്യകല്ല്യാണി നീ വിരിയുമ്പോൾ-...
ചിത്രശലഭത്തിനുത്സവം..
 
കൊഞ്ചി നീ കാറ്റിലുമ്മ വയ്ക്കുമ്പോൾ-
നെഞ്ചിനുള്ളിൽ വസന്തമായ്‌..
അഞ്ചിതൾപ്പൂവു നീ ചിരിക്കുമ്പോൾ-
ചെമ്പരത്തിക്കും നാണമായ്‌..
 
ചേലെഴും സന്ധ്യ ചേലയൂരുമ്പൊ-
ളേകനായ്‌ ഞാൻ പലപ്പോഴും..
മുന്നിൽ നീ നിറഞ്ഞാടുമാ കാഴ്ച്ച-
കണ്ടു കണ്ടങ്ങിരിക്കും..
 
ഇന്നു വന്നീയടുത്തു നിന്നിട്ടൊന്നു-
നിന്നിലനുരാഗിയായ്‌..
ഞാനെടുത്തു മണത്തു നോക്കവെ-
യെങ്ങുപോയ്‌ നിൻ പൂമണം..!
 
ഇത്ര പെട്ടന്നു മാഞ്ഞുപോകയോ !
സത്യമെന്തെന്നു ചൊല്ലു നീ..
 
നിത്യകല്ല്യാണി നിൻ സുഗന്ധത്തെ-
യാരു വന്നു കവർന്നെടീ.!
ഞാൻ വരുന്നതറിഞ്ഞു നീ, നിൻ-
കാമുകന്നു കൊടുത്തുവോ.!
 
ഇല്ല ഞാനറിഞ്ഞില്ലയെന്നു നീ-
കള്ളമോതിത്തുടങ്ങവേ..
ദേ വരുന്നു ആ കശ്മലൻ, കള്ള-
മാരുതൻ, നിന്റെ കാമുകൻ..
 
"മിണ്ടുകില്ലിനി വരില്ല ഞാൻ, നിൻ-
കൂട്ടുകെട്ട്‌ മുറിഞ്ഞുപോയ്‌.."
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Tuesday, February 17, 2015

ശൈവ ശാപം

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ശൈവ ശാപം
 
ഇല്ലിനി തുറക്കുവാനാവില്ല മിഴികളിതു-
മൂന്നിനും മീതെയാണാക്ക്രമസമസ്യകൾ..
 
അധികാരമതു കൈയ്യിലേന്തുന്ന നിമിഷത്തി-
ലവതാളമാവുന്ന ജനാധിപത്യം..
 
അടിതെറ്റി വീഴ്ത്തുവാനടിവേരറുക്കുവാൻ-
വീണ്ടുമൊരു കൂട്ടം ശവംതീനികൾ..
 
പ്രണയമാഭാസവും പെണ്‍വാണിഭം പുണ്യ-
കർമ്മമായും മാറുമൊരു നാട് മുടിയണം..
 
പെണ്ണിന്റെ കണ്ണീർ നിലയ്ക്കാത്ത നാള്‍വരെ,
പൊന്നും പണവും പ്രതാപവും വെറുതെതാൻ..
 
ജടയിൽ തളച്ചിട്ട ഗംഗാ പ്രവാഹത്തി-
നുള്ളൊരു തപോർജ്ജമത് ജനമറിഞ്ഞില്ല..
 
കണ്ഠം നിറച്ചു വിഷമുണ്ണാനൊരുങ്ങുമ്പൊ-
ഴുണ്ടായതും പെണ്ണ് മാത്രമല്ലോ..
 
കുത്തിപ്പിടിക്കുക, കൂന്തലിഴ പൊട്ടട്ടെ-
യർദ്ധനാരീശ്വര സ്സങ്കൽപ്പമുടയട്ടെ..
 
സംസ്കാരഗോപുരമിടിഞ്ഞു വീഴട്ടെ-
യത് കണ്ടില്ലയെന്നും നീ ധരിച്ചീടുക..
 
സ്നേഹം കളങ്കമായ് തീരുന്നതറിയാതെ-
മോഹം വിരിച്ചിട്ടുയർന്നു പൊയ്ക്കൊള്ളുക..
 
വൈകാതെ ജടയൂരി പ്രളയമായ് ഞാൻ വരും,
അന്നിനിയൊരവസരം വീണ്ടും തരില്ല ഞാൻ..
 
കണ്ണീരു കൊണ്ടെന്റെയുള്ളം ജ്ജ്വലിക്കുന്നു,
കാണേണ്ടയിനിയേതു കപടനാട്ട്യങ്ങളും..
 
ഒന്നല്ല രണ്ടല്ലീ മൂന്നു നയനങ്ങളും-
മൂടിക്കിടക്കട്ടെ മുവ്വുലകും മുടിയട്ടെ..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~