ശൈവ ശാപം
ഇല്ലിനി തുറക്കുവാനാവില്ല മിഴികളിതു-
മൂന്നിനും മീതെയാണാക്ക്രമസമസ്യകൾ..
അധികാരമതു കൈയ്യിലേന്തുന്ന നിമിഷത്തി-
ലവതാളമാവുന്ന ജനാധിപത്യം..
അടിതെറ്റി വീഴ്ത്തുവാനടിവേരറുക്കുവാൻ-
വീണ്ടുമൊരു കൂട്ടം ശവംതീനികൾ..
പ്രണയമാഭാസവും പെണ്‍വാണിഭം പുണ്യ-
കർമ്മമായും മാറുമൊരു നാട് മുടിയണം..
പെണ്ണിന്റെ കണ്ണീർ നിലയ്ക്കാത്ത നാള്‍വരെ,
പൊന്നും പണവും പ്രതാപവും വെറുതെതാൻ..
ജടയിൽ തളച്ചിട്ട ഗംഗാ പ്രവാഹത്തി-
നുള്ളൊരു തപോർജ്ജമത് ജനമറിഞ്ഞില്ല..
കണ്ഠം നിറച്ചു വിഷമുണ്ണാനൊരുങ്ങുമ്പൊ-
ഴുണ്ടായതും പെണ്ണ് മാത്രമല്ലോ..
കുത്തിപ്പിടിക്കുക, കൂന്തലിഴ പൊട്ടട്ടെ-
യർദ്ധനാരീശ്വര സ്സങ്കൽപ്പമുടയട്ടെ..
സംസ്കാരഗോപുരമിടിഞ്ഞു വീഴട്ടെ-
യത് കണ്ടില്ലയെന്നും നീ ധരിച്ചീടുക..
സ്നേഹം കളങ്കമായ് തീരുന്നതറിയാതെ-
മോഹം വിരിച്ചിട്ടുയർന്നു പൊയ്ക്കൊള്ളുക..
വൈകാതെ ജടയൂരി പ്രളയമായ് ഞാൻ വരും,
അന്നിനിയൊരവസരം വീണ്ടും തരില്ല ഞാൻ..
കണ്ണീരു കൊണ്ടെന്റെയുള്ളം ജ്ജ്വലിക്കുന്നു,
കാണേണ്ടയിനിയേതു കപടനാട്ട്യങ്ങളും..
ഒന്നല്ല രണ്ടല്ലീ മൂന്നു നയനങ്ങളും-
മൂടിക്കിടക്കട്ടെ മുവ്വുലകും മുടിയട്ടെ..
മൂടിക്കിടക്കട്ടെ മുവ്വുലകും മുടിയട്ടെ..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

No comments:
Post a Comment